ജഡ്ജിമാര്‍ക്ക് കാര്‍ വാങ്ങാന്‍ 81 ലക്ഷം; അനുമതി മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്




തിരു: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 81.50 ലക്ഷം രൂപയാണ് കാര്‍ വാങ്ങുന്നതിന് അനുവദിച്ചിരിക്കുന്നത്. 27,16,968 രൂപ വിലയുള്ള മൂന്ന് ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡല്‍ വാഹനമാണ് വാങ്ങുന്നത്. 81,50,904 രൂപയാണ് ചിലവ്. ഹൈക്കോടതി റജിസ്ട്രാറുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

ആറ് വാഹനങ്ങള്‍ വാങ്ങാനാണ് റജിസ്ട്രാര്‍ ഭരണാനുമതി തേടിയത്. എന്നാല്‍ മൂന്നെണ്ണത്തിന് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. 2024 മെയ് 30ന് വാഹനം വാങ്ങാന്‍ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍ വാഹനം വാങ്ങാന്‍ തുക ബജറ്റില്‍ വകയിരുത്തിയിരുന്നില്ല. അതിനാല്‍ പണം അനുവദിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിയമസഭയില്‍ സമര്‍പ്പിച്ച 2024ലെ ആദ്യ സപ്ലിമെന്റ് ഗ്രാന്റില്‍ വാഹനം വാങ്ങാന്‍ ടോക്കണ്‍ പ്രൊവിഷന്‍ വകയിരുത്തുക ആയിരുന്നു.ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വാഹനം വാങ്ങാന്‍ ബജറ്റ് ശീര്‍ഷകത്തില്‍ ഫണ്ട് വിലയിരുത്താത്ത ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നടപടിയില്‍ മുഖ്യമന്ത്രി അതൃപ്തനാണ് എന്നാണ് വിവരം. ഭരണാനുമതി കിട്ടിയിട്ടും വാഹനം ലഭിക്കാന്‍ രണ്ട് മാസം ജഡ്ജിമാര്‍ക്ക് കാത്തിരിക്കേണ്ടി വന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
അഡീഷണല്‍ ഫണ്ടായി ധനവകുപ്പ് ഉടന്‍ തുക അനുവദിക്കും. ഈ ആഴ്ച തന്നെ വാഹനം വാങ്ങാന്‍ മുഴുവന്‍ തുകയും അനുവദിക്കാനാണ് നീക്കം നടക്കുന്നത്.
أحدث أقدم