കോടികളുടെ തിരിമറി നടന്നെന്ന് പരാതി…പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന



നംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന. ഫൗണ്ടേഷനിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതായുള്ള പരാതിയെ തുടർന്ന് വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന.
2004 ലാണ് പെരിയാർ കടുവ സങ്കേതത്തിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. കടുവ സങ്കേതത്തിൻറെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകാനായിരുന്നു ഇത് രൂപീകരിച്ചത്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് പ്രവർത്തനം. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന സർചാർ‍ജ്, വിവിധ ഏജൻസികളിൽ നിന്നും ലഭിക്കുന്ന പണം എന്നിവയൊക്കെ ഫൗണ്ടേഷനിലാണെത്തുന്നത്.

കടുവ സങ്കേതം ഫീൽഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും അനുമതിയോടെ പണം വിവിധ ആവശ്യങ്ങൾക്കായി ചെലവാക്കുന്നതിൽ വൻതിരിമറി നടക്കുന്നതായി നോൺ ഗസറ്റഡ് എംപ്ലോയീസ് അസ്സോസിയേഷനാണ് മന്ത്രിക്ക് പരാതി നൽകിയത്. പലതരത്തിലുള്ള അറ്റകുറ്റപ്പണികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് വർഷം തോറും ചെലവാക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങുന്നതിന് സർക്കാർ നിയമ പ്രകാരമുള്ള ടെൻഡർ നടപടികളൊന്നുമില്ല. ഉദ്യോഗസ്ഥർക്ക് പണികൾക്കായി മുൻകൂർ നൽകുന്ന പണം ട്രഷറിയിൽ നിന്നും ലഭിക്കുമ്പോൾ തിരികെ അടക്കണമെന്നാണ് നിയമം. നിശ്ചിത കാലയളവിനുള്ള അടച്ചില്ലെങ്കിൽ 18 ശതമാനം പലിശ ഈടാക്കണം. ഈയിനത്തിൽ കോടിക്കണക്കിനു രൂപ ഫൗണ്ടേഷനു കിട്ടാനുണ്ടെന്ന് സ്വകാര്യ കമ്പനിയുടെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു.
أحدث أقدم