പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് കിണറ്റിൽ ചാടിയെന്ന് ധരിപ്പിക്കാൻ ശ്രമിച്ച ഗൃഹനാഥന്‍ ഫയർഫോഴ്സിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു.പത്തനംതിട്ട കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് കിണറ്റിൽ കല്ലെടുത്തിട്ട ശേഷം ഒളിച്ചിരുന്നത്.ഇയാള്‍ കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി മൂന്നു മണിക്കൂറോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും കിണറ്റിനുള്ളിൽ ആളെ തിരഞ്ഞു. ഒടുവില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.
ജോസ് കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നും അഗ്നി രക്ഷാ സേനയുടെ ടീം സ്ഥലത്തെത്തിയത്. ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാളക്കരണ്ടി ഉപയോഗിച്ച് പരിശോധന നടത്തുകയും, നാട്ടുകാരായ രണ്ടുപേരോടൊപ്പം കിണറ്റില്‍ മുങ്ങി പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല.11 മണിയോടെ വീട്ടില്‍ നിന്നും ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. രാത്രി 10 മണിയോടെ വീട്ടില്‍ വഴക്ക് നടന്നതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് ആളെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ സമീപത്ത് വീണ്ടും തെരഞ്ഞപ്പോള്‍ തൊട്ടടുത്ത ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെ കണ്ടെത്തുകയായിരുന്നു.രാത്രി വീടിന് പുറത്തിറങ്ങിയപ്പോള്‍ കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാന്‍ വലിയ കല്ല് കിണറ്റില്‍ ഇട്ട ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്ന് ജോസ് പറഞ്ഞു.