കൊടുംക്രൂരത : കൊല്ലത്ത് ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് മർദ്ദിച്ചു !!


കൊല്ലത്ത് ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് മർദ്ദിച്ചു. വടക്കേവിളയിൽ ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന ഗർഭിണിയായ കുതിരയെ നാട്ടുകാരാണ് ക്രൂരമായി മർദ്ദിച്ചത്. വടക്കേവിള പള്ളിമുക്ക് ഷാനവാസ് മൻസിലിൽ ഷാനവാസിൻ്റെ ദിയ എന്ന നാലരവയസുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകൽ കുതിരയെ കെട്ടിയിരുന്നത്. വൈകുന്നരം അഴിക്കാനെത്തിയപ്പോൾ തന്നെ കുതിര അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുതിരയെ നോക്കുന്നവരാണ് കാലുകളിലും ദേഹത്തും അടിയേറ്റ പാടുകൾ കണ്ടെത്തിയത്. വെള്ളിയാഴ്ച ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദാരുണ ദൃശ്യങ്ങൾ കണ്ടത്.

കാടിലും സ്‌കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ വടിയുപയോഗിച്ച് കുതിരയെ അടിക്കുകയായിരുന്നു. ഒരാൾ കുതിരയെ കയറിൽ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോട് ചേർത്ത് അനങ്ങാനാകാത്ത വിധം നിർത്തുകയും മറ്റുള്ളവർ വടികൊണ്ടും കൈകാലുകൾ കൊണ്ടും അടിക്കുകയുമായിരുന്നു. കുതിരയെ അഴിച്ചുമാറ്റി നിർത്തിയും ഏറെനേരം മർദ്ദനം തുടർന്നു.

സംഘത്തിലൊരാൾ കാൽമുട്ട് മടക്കി തുടർച്ചയായി കുതിരയുടെ നെഞ്ചിൽ തൊഴിക്കുന്നതും കാണാം. തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. കണ്ണിനു മുകളിലും മുഖത്തും സാരമായ പരിക്കുണ്ട്. ആശുപത്രിയിൽ സ്‌കാനിംഗ് സംവിധാനം തകരാറിലായതിനാൽ ഗർഭിണിയായ കുതിരയുടെ പരിക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊല്ലം എസ്.പി.ഐ.യുടെ നേതൃത്വത്തിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുതിരയെ മർദിച്ച പരിസരവാസികളായ ചെറുപ്പക്കാരുടെ പേര് വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
أحدث أقدم