മുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചു, അപമാനിച്ച് പുറത്താക്കി; മാൾ പൂട്ടിച്ച് കർണ്ണാടക സർക്കാർ


ബെംഗളൂരു: മകനൊപ്പം മുണ്ടുടുത്ത് മാളിലെത്തി കർഷകൻ്റെ പ്രവേശനം നിഷേധിച്ച സംഭവത്തിൽ മാൾ ഉടമയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പിന്നാലെ നടപടിയുമായി കർണാടക സർക്കാരും രംഗത്തെത്തി. ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി. പരമ്പരാഗത വസ്ത്രമായ മുണ്ട് ധരിച്ചെത്തിയ വയോധികനെ ബെംഗളൂരു ജിടി മാളിൽ നിന്നും പുറത്താക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി പൊലീസും സർക്കാരും രംഗത്തെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാഗഡി റോഡിലെ ജി.ടി. വേൾഡ് മാളിൽ ഫക്കീരപ്പയും മകൻ നാഗരാജും സിനിമ കാണാൻ വന്നതായിരുന്നു. എന്നാൽ ൽ മുണ്ടുടുത്തുവന്ന ഫക്കീരപ്പക്ക് സുരക്ഷാ ജീവനക്കാർ മാളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. മുണ്ടുടുത്ത് വരുന്നവരെ അകത്തേക്ക് കടത്തില്ലെന്ന മാനേജ്മെൻ്റ് തീരുമാനമാണ് സെക്യൂരിറ്റി ജീവനക്കാരൻ്റെ വാദം. മുണ്ട് മാറ്റി പാൻറ്സ് ധരിച്ചെത്തിയാൽ പ്രവേശനം സാധ്യമാണെന്നായിരുന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞത്.
ഫക്കീരപ്പയെയും മകനെയും പ്രവേശനകവാടത്തിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരൻ പാൻ്റ്സ് ഇട്ടാലേ മാളിൽ പ്രവേശനം അനുവദിക്കൂ എന്ന് പറയുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം. വീഡിയോ പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസം രാവിലെ മാളിനുമുന്നിൽ കന്നഡസംഘടനകളുടെയും കർഷകരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫക്കീരയ്ക്കൊപ്പമാണ് പ്രതിഷേധക്കാരെത്തിയത്.

പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ കർഷകരെ അണിനിരത്തി മാൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുമെന്ന് കർഷക നേതാവ് ശാന്തകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ മാൾ അധികൃതർ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിച്ചു. എന്നാൽ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
أحدث أقدم