അന്യഗ്രഹജീവികളെ കാണണമെന്ന് ആഗ്രഹമുണ്ടോ ??എങ്കിൽ കാത്തിരിക്കണം ! എത്ര നാൾ എന്നല്ലേ ?.. എങ്കിൽ തുടർന്ന് വായിക്കൂ




അന്യഗ്രഹജീവികളെ കാണണമെന്ന് ആഗ്രഹമുള്ള മനുഷ്യരുണ്ടെങ്കിൽ അത് ഉടനെയൊന്നും നടക്കില്ലെന്ന് വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. കുറഞ്ഞത് നാലു ലക്ഷം വർഷമെങ്കിലും ഇതിനായി കാത്തിരിക്കേണ്ടി വരുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ബെയ്ജിങ് നോർമൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരായ വെൻജി സോങ്, ഹെ ജായോ എന്നിവരാണ് ഗവേഷണത്തിനു പിന്നി‍ൽ. 

ഗവേഷണഫലങ്ങൾ ദി അസ്ട്രോഫിസിക്കൽ ജേണൽ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.ഭൂമിയിലെ ഏറ്റവും ബുദ്ധികൂർമതയുള്ള നവീന ജീവിവർഗമെന്ന നിലയിൽ മനുഷ്യർക്ക് പ്രപഞ്ചത്തിൽ തങ്ങൾ മാത്രമാണോയെന്ന് സംശയം തോന്നുക സ്വാഭാവികമാണ്. അന്യഗ്രഹജീവിവർഗങ്ങളെക്കുറിച്ച് കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളിൽ ഒരുപാട് പഠനങ്ങളുണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു സംഘം ഗവേഷകർ, അന്യഗ്രഹജീവികളെ കണ്ടെത്താനായി ബഹിരാകാശത്തേക്ക് സന്ദേശം വിടാനും ശ്രമിച്ചിരുന്നു.
അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സാധ്യത പ്രവചിക്കുന്ന ഡ്രേക്ക് ഇക്വേഷൻ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ നാലു ലക്ഷം വർഷമെങ്കിലും ഇവയെ കണ്ടെത്താനായി വേണ്ടിവരുമെന്ന് പ്രവചിച്ചത്. 1961ൽ ജ്യോതിശ്ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കാണ് ഡ്രേക്ക് ഇക്വേഷൻ മുന്നോട്ടുവച്ചത്. ഭൂമിയിലെ മനുഷ്യരുമായി ആശയവിനിമയം സാധ്യമാകുന്ന രീതിയിൽ വികസിക്കുന്ന അന്യഗ്രഹജീവിവംശങ്ങളുടെ എണ്ണം കണക്കാക്കാനാണ് ഈ ഇക്വേഷൻ മുന്നോട്ടു വച്ചത്. പല മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഇക്വേഷൻ. കൃത്യമായി ഈ മാനദണ്ഡങ്ങൾ പരിഗണിക്കാൻ കഴിയാത്തതുമൂലം ഈ ഇക്വേഷൻ ശാസ്ത്രവൃത്തങ്ങൾക്കിടയിൽ അത്ര ശ്രദ്ധേയമല്ല. എന്നാൽ നമ്മുടെ താരാപഥമായ ക്ഷീരപഥത്തിൽ ഇത്തരം 36 ഏലിയൻ സമൂഹങ്ങളുണ്ടെന്ന് 2020ൽ ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

ഭൂമിയിൽ മനുഷ്യവംശം ആകെ ജീവിച്ചത് വെറും രണ്ടുലക്ഷം വർഷങ്ങളാണെന്നും അതിന്റെ ഇരട്ടി കാലയളവ് അന്യഗ്രഹജീവികളെ കണ്ടെത്താനായി കാത്തിരിക്കേണ്ടി വരുമെന്നുള്ളത് ശ്രദ്ധേയമാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ഇത്രയും കാലം മനുഷ്യവംശം ഭൂമിയിൽ കാണുമോയെന്നുള്ളത് സംശയമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ചുരുക്കത്തിൽ പ്രപഞ്ചത്തിന്റെ മറ്റുമേഖലകളിൽ ബുദ്ധികൂ‍ർമതയുള്ള അന്യഗ്രഹസമൂഹങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയും മനുഷ്യരുമായി സമ്പർക്കം വരാനുള്ള സാധ്യത വളരെക്കുറവാണെന്നു ചൈനീസ് ഗവേഷകർ പറയുന്നു. യുഎസിലും മറ്റും അന്യഗ്രഹജീവികളെ വിവിധ കാലങ്ങളായി കണ്ടതിന്റെ 1500 പേജുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ട പശ്ചാത്തലത്തിൽ ഇതെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ച നേരത്താണ് ഈ പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്
أحدث أقدم