കേരളത്തിന് രണ്ട് തവണ ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു.. സുരക്ഷാ ക്രമീകരണം ഒരുക്കാത്തത് ദുരന്തത്തിന് കാരണമെന്ന് അമിത്ഷാ…


ഡൽഹി: ഉരുൾ‌പൊട്ടൽ സംബന്ധിച്ച് രണ്ട് തവണ കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സർക്കാർ എന്ത് ചെയ്‌തെന്നും അമിത് ഷാ ചോദിച്ചു.
വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമര്‍ശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങള്‍ ആണ് അപകടങ്ങള്‍ക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ സി വേണുഗോപാല്‍ മറുപടിയായി പറഞ്ഞു.


أحدث أقدم