തിരുവനന്തപുരം: കൂടോത്രം ആണെങ്കിലും നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ലെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് എംഎൽഎ. ഈ നൂറ്റാണ്ടിൽ അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു. സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലിത്. ചിലർ മാത്രം ഇതൊക്കെ ചെയ്യുന്നു എന്ന പ്രചരണം നടത്തുന്നു. പത്തനംതിട്ട നരബലി കേസിലെ പ്രതി സിപിഐഎം സജീവ പ്രവർത്തകനായിരുന്നു. മൻമോഹൻ ബംഗ്ലാവിൽ താമസിച്ച മന്ത്രി ഗേറ്റ് മാറ്റി സ്ഥാപിച്ചുവെന്നും ടി സിദ്ദീഖ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടുപറമ്പിൽ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കൾ പുറത്തെടുത്തത്. വസ്തുക്കൾ പുറത്തെടുത്ത ദിവസം കെ സുധാകരനൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് ‘കൂടോത്രം’ വെച്ചതെന്ന് കെ സുധാകരന്‍ പിന്നീട് പ്രതികരിച്ചിരുന്നു. തകിടും ചില രൂപങ്ങളുമായിരുന്നു പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നുണ്ടായിരുന്നു.