30ന് കേരളത്തിന് റെഡ് അലർട്ട് നൽകിയിരുന്നു: കാലാവസ്ഥാ ഡയറക്റ്റർ






ന്യൂഡൽഹി: പടിഞ്ഞാറൻ തീരത്തിന് കൃത്യമായി മഴ മുന്നറിയിപ്പുകൾ നൽകിയിരുന്നെന്നു കാലാവസ്ഥാ വിഭാഗം ഡയറക്റ്റർ മൃത്യുഞ്ജയ് മഹാപാത്ര. വയനാട്ടിൽ ദുരന്തമുണ്ടായ 30ന് കേരളത്തിന് റെഡ് അലർട്ട് നൽകിയതാണെന്നും അദ്ദേഹം.
കേരളത്തിനു മുന്നറിയിപ്പു നൽകിയെങ്കിലും തയാറെടുപ്പുകൾ നടത്തിയില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. ഉരുൾപൊട്ടലുണ്ടായ വയനാട് അടക്കം മേഖയിൽ ഓറഞ്ച് അലർട്ട് മാത്രമാണു നൽകിയതെന്നും പിണറായി അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നൽകിയതു റെഡ് അലർട്ട് തന്നെയെന്ന് കാലാവസ്ഥാ വിഭാഗം മേധാവിയുടെ വിശദീകരണം.
പടിഞ്ഞാറൻ തീരത്ത് ജൂലൈ 18 മുതൽ 25 വരെ തീവ്ര മഴ പ്രവചിച്ചിരുന്നു. ഇതു തുടരുമെന്നു പിന്നീട് അറിയിച്ചു. ജൂലൈ 25ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇത് 29 വരെ തുടരുമെന്നു മുന്നറിയിപ്പ് നൽരിയിരുന്നു. 29ന് ഓറഞ്ച് അലർട്ടും 30ന് പുലർച്ചെ 20 സെന്‍റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴ സൂചിപ്പിക്കുന്ന റെഡ് അലർട്ടും പ്രഖ്യാപിച്ചെന്ന് മഹാപാത്ര ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായ മഴയ്ക്ക് കേരളം സാക്ഷ്യം വഹിച്ചിരുന്നു. ഈ മഴവെള്ളം സംഭരിക്കപ്പെടുന്നതാണ് ഉരുൾപൊട്ടലിലേക്ക് നയിക്കുന്നത്.
ഓറഞ്ച് അലർട്ട് എന്നാൽ, ദുരന്തത്തിനു തയാറെടുക്കേണ്ട ഘട്ടമാണ്. റെഡ്ഡ് അലർട്ടിനു വേണ്ടി കാത്തിരിക്കുകയല്ല വേണ്ടത്. ഹിമാചൽ പ്രദേശിനും ഉത്തരാഖണ്ഡിനും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനത്തെത്തുടർന്ന് രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി 3 പേർ മരിച്ചു. 40 പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും തകരാറുണ്ട്.


أحدث أقدم