ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ; കർക്കിടക വാവുബലിക്ക് എറണാകുളത്ത് വിപുലമായ ഒരുക്കങ്ങൾ



കൊച്ചി ∙ കർക്കിടക വാവുബലി തർപ്പണത്തിന് എറണാകുളം ജില്ലയിൽ‍ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതതി നിർദേശം നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ. ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണ്.ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 45 ബലിത്തറകളാണ് ഇവിടെയുള്ളത്. പാർക്കിങ് ഏരിയയിലെ ചെളി നീക്കാനുള്ള നടപടികൾ ഇപ്പോഴും തുടരുന്നുണ്ട്. മഴയും പെയ്യുന്ന സാഹചര്യത്തിൽ ഇവിടെ ബലിതർപ്പണ ചടങ്ങുകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മണപ്പുറം, ജിസിഡിഎ റോഡുകളിലേക്കും സമീപമുള്ള പുരയിടങ്ങളിലുമൊക്കെ പിതൃകർമങ്ങൾ നടത്താൻ അനുവദിച്ചേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഭജനമഠത്തിനു സമീപത്തെ ക്ഷേത്രത്തിൽ ഒരേ സമയം 250 പേർക്ക് ദർശനത്തിനു സൗകര്യമൊരുക്കിയിട്ടുണ്ട്. പെരിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കില്ല. 


أحدث أقدم