'ദുരന്ത ഭൂമിയിൽ ഇനിയാരും ജീവനോടെയില്ല, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം'; മുഖ്യമന്ത്രി





കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലക്‌ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയിൽ ഇനിയാരും ജീവനോടെയില്ലെന്ന് സൈന്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചാഴിയാർ പുഴയിൽ തെരച്ചിൽ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
‌ദുരിതാശ്വാസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടരുമെന്നും എല്ലാവരെയും മികച്ച രീതിയിൽ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ എവിടെയാണ അവിടെ തന്നെ വിദ്യാഭ്യാസം ഉറപ്പാക്കും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്‍റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. മാധ്യമങ്ങൾ ക്യാംപുകളിലേക്ക് പ്രവേശിക്കരുത്. ആരെയെങ്കിലും കാണണമെങ്കിൽ മാധ്യമങ്ങളെ പുറത്തുവച്ച് കാണാം. ക്യാംപിന് പുറത്ത് ഒരു റിസപ്ഷന്‍ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവ‍ർക്കും കൗൺസിലിങ് നൽകും. കൂടുതൽ പേരെ ദൗത്യത്തിൻ്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട്ടിൽ മരിച്ചവരുടെ എണ്ണം 288 ആയി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. ദുരന്ത പ്രദേശവും ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു.


أحدث أقدم