ഇഡി റെയ്ഡിനൊരുങ്ങുന്നു; ചായയും ബിസ്‌കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുൽ



ന്യൂഡൽഹി: പാർലമെന്‍റിനെ ചക്രവ്യൂഹ പരാമർശത്തിൽ തനിക്കെതിരേ റെയ്ഡിന് ഇഡി തയാറാവുന്നുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇഡിയ്ക്ക് ചായയും ബിസ്ക്കറ്റുമായി താൻ കാത്തിരിക്കുകയാണെന്നും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറയുന്നു. ഇഡിക്കുള്ളിലുള്ളവർ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും രാഹുൽ പറയുന്നു. എക്സിൽ ഇഡിയെ ടാഗ് ചെയ്തായിരുന്നു രാഹുലിന്‍റെ പോസ്റ്റ്.

ജൂലൈ 29 ന് പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ചക്രവ്യൂഹ പരാമർശം നടത്തിയത്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറുപേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്‍റെ കുരുക്കിലാണെന്നായിരുന്നു രാഹുലിന്‍റെ പരാമർശം. 21-ാം നൂറ്റാണ്ടിൽ രൂപീകൃതമായ പുതിയ ചക്രവ്യൂഹത്തിന്‍റെ കേന്ദ്രത്തിൽ 6 പേരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിന്‍റെ കേന്ദ്ര ബിന്ദുക്കളെന്നും രാഹുൽ പേരെടുത്ത് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുകയാണ്. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു.


أحدث أقدم