വയനാട് ഉരുൾപൊട്ടൽ.. തിരച്ചിലിന് ഗുണം ചെയ്ത് ഡോഗ് സ്ക്വാഡ്.. മണ്ണിനടിയിലായിരുന്ന മൃതദേഹങ്ങൾ കണ്ടെടുക്കാനായി




കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന് കൂട്ടായി ഡോഗ് സ്ക്വാഡുകൾ. വിവിധ സേനാ വിഭാഗങ്ങളുടെ പരിശീലനം ലഭിച്ച 11 നായകളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ദുരന്ത ഭൂമിയിലുള്ളത്. പാറയും മണ്ണും അടിഞ്ഞു കൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്ക്വാഡിന്റെ തിരച്ചിൽ. യന്ത്രങ്ങൾ എത്തിച്ചേരാൻ ദുഷ്കരമായ മലയിടുക്കുകളിലും കുന്നിൻ ചെരിവുകളിലേക്കുമാണ് ഡോഗ് സ്ക്വാഡിന്റെ സേവനം തെരച്ചിലിന്റെ അഞ്ചാം ദിവസമായ ഇന്ന് ഉപയോഗപ്പെടുത്തിയത്.

ഇവയുടെ സഹായത്തോടെ മണ്ണിനടിയിലായിരുന്ന ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുക്കാനായി. കൂടാതെ വയനാട് ഡോഗ് സ്ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിന്റെ മായ, മർഫി എന്നീ നായകളും ദൗത്യത്തിലുണ്ട്. നിലമ്പൂരിൽ ഇടുക്കി ഡോഗ് സ്ക്വാഡിന്റെ എയ്ഞ്ചൽ എന്ന നായയും ദുരന്തമുഖത്തുണ്ട്.

മൃതദേഹങ്ങൾ തിരയാനും അപകടത്തിൽ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ ഉപയോഗിക്കുന്നത്.
ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മുണ്ടക്കൈയിൽ നിന്നു മാത്രം ഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് ചില നായകൾ സൂചന നൽകുക. മറ്റു ചിലപ്പോൾ രണ്ടു കൈകൾ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടിയും സൂചന നൽകുന്നവയുണ്ട്. നായകൾ നൽകുന്ന സൂചനകൾ മനസിലാക്കുന്ന പരിശീലകർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
أحدث أقدم