സുഭദ്രയുടെ മൃതദേഹത്തില്‍ 20 കിലോ പഞ്ചസാര വിതറി; സിനിമയില്‍ നിന്ന് കിട്ടിയ 'ആശയ'മെന്ന് മൊഴി



ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ തെളിവു നശിപ്പിക്കാനായി പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറി. 20 കിലോ പഞ്ചസാര വിതറിയാണ് സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തത്. യൂ ട്യൂബില്‍ കണ്ട ഒരു മലയാള സിനിമയില്‍ നിന്നാണ് മാത്യൂസിന് ഇത്തരമൊരു ആശയം ലഭിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു.

കുഴിയില്‍ മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. എന്നാല്‍ കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ തിരിച്ചറിഞ്ഞു. സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ താമസിച്ചിരുന്ന വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്വര്‍ണമാണെന്നു കരുതി മാല എടുത്തെങ്കിലും മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയതോടെ തോട്ടിലേക്ക് എറിയുകയായിരുന്നുവെന്ന് മാത്യൂസ് പൊലീസിനോട് പറഞ്ഞു. 19നു പ്രതികളുമായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇന്നലെ വീണ്ടും തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങള്‍ നീക്കിയപ്പോഴാണ് മാല കണ്ടെത്തിയത്.
أحدث أقدم