വല നിറയെ മീനുണ്ട്, വിലയില്ല; പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍.. അയല കിലോ 30 രൂപ !


മലപ്പുറം:* വല നിറയെ മീനുണ്ടെങ്കിലും കാര്യമായ വില ലഭിക്കാതെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികള്‍. കടലിലേക്ക് പോവുന്ന മത്സ്യത്തൊഴിലാളികള്‍ ചെറിയ അയല, മത്തി, ചെമ്പാൻ, മാന്തള്‍, തളയൻ, നത്തോലി, അയക്കൂറ എന്നിവയുമായാണ് കരയ്‌ക്കെത്തുന്നത്.
എന്നാല്‍ ലേലം വിളിയ്ക്കുമ്പോള്‍ ഇവയ്‌ക്കൊന്നും മതിയായ വില ലഭിക്കുന്നില്ല.

ഒരുകിലോ വലിയ അയലയ്ക്ക് വിപണിയില്‍ 85 രൂപയെങ്കില്‍ മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്നത് 30 രൂപ മാത്രം. ഒരു കിലോ മത്തിക്ക് 25 രൂപയും. ഇത് കിലോയ്ക്ക് 100 രൂപയ്ക്കാണ് കച്ചവടക്കാ‌ർ വില്‍ക്കുന്നത്. ഹാർബറില്‍ നിന്ന് നത്തോലി 40 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാർ വാങ്ങുന്നത്. 100 രൂപയാണ് വിപണി വില. ചെമ്ബാൻ വിപണിയില്‍ 70 രൂപയുള്ളപ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് കിട്ടുന്നത് 20 രൂപ മാത്രം. 150 രൂപയുള്ള മാന്തളിന് 100 രൂപ കിട്ടുന്നത് മാത്രമാണ് ആശ്വാസം. ട്രോളിംഗ് നിരോധനത്തിന് ശേഷം വലിയ മത്തിയും വലിയ അയലയും വിരളമായേ ലഭിക്കുന്നുള്ളൂ. ചെമ്മീൻ ലഭ്യതയും കുറവാണ്.
ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ കടലില്‍ പോകുന്നവരുടെ എണ്ണം വർദ്ധിച്ചതും മത്സ്യം സുലഭമായി ലഭിക്കുന്നതുമാണ് വിലക്കുറവിന് കാരണം. വലിയ ബോട്ടുകള്‍ ഏകദേശം 2,500 മുതല്‍ 5,000 കിലോ വരെ മീനുമായാണ് തിരിച്ചുവരുന്നത്.

പത്ത് തൊഴിലാളികള്‍ പോകുന്ന ബോട്ടിന് മൂന്ന് ദിവസത്തേക്ക് കടലില്‍ പോവാൻ 1,200 ലിറ്റർ ഡീസലും 4,000 രൂപയുടെ ഭക്ഷണവും 10,500 രൂപയുടെ ഐസ് ബ്ലോക്കും ആവശ്യമാണ്. ചെലവിന്റെ പകുതിക്കുള്ള മത്സ്യം പോലും പലപ്പോഴും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പിടിച്ച്‌ നില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോട്ടുകള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴില്‍ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരുമുണ്ട്

ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്താനും ദൈനംദിന ചെലവുകള്‍ക്കുമായി കടം വാങ്ങിയവരാണ് മിക്കവരും. മത്സ്യത്തിന് വില കുറഞ്ഞതോടെ എല്ലാവരും പ്രതിസന്ധിയിലാണ്. എങ്കിലും മീൻ ലഭ്യത കൂടുതലായതിനാല്‍ കടലില്‍ പോകുന്നതിന് മുടക്കം വരുത്താറില്ല. വലിയ തുക മുടക്കി കടലില്‍ പോകുമ്ബോള്‍ മത്സ്യത്തിന് മതിയായ വില ലഭിക്കാത്തത് സാമ്ബത്തിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

أحدث أقدم