മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അപ്പന്‍ പറഞ്ഞിട്ടില്ല..പാര്‍ട്ടിയുടെ ചതിക്ക് മൂത്ത മകന്‍ കൂട്ടുനിൽക്കുന്നെന്ന് എം.എം ലോറൻസിന്റെ മകൾ…


മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് ആരോപിച്ച് മകള്‍ ആശാ ലോറന്‍സ് രംഗത്ത് . മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ മാമോദീസയ്ക്കുമെല്ലാം ലോറന്‍സ് പങ്കെടുത്തിരുന്നെന്നും മകള്‍ പറയുന്നു. ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. ദൈവം മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരതയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശ ലോറന്‍സ് പറയുന്നു. മൂത്ത മകന്റെ പാര്‍ട്ടി അടിമത്തം സ്വന്തം അപ്പനെ പാര്‍ട്ടി ചതിക്കുന്നത് കൂട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ആശ പറയുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ലോറന്‍സിന്റെ മരണം. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും എട്ടരയോടെ കലൂര്‍ ലെനിന്‍ സെന്ററിലും ഒമ്പതുമണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.


أحدث أقدم