ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതി പിടിയിൽ



വാഷിം​ഗടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിൽ ഗോൾഫ് കളിക്കുന്നതിനിടെ പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായി മറഞ്ഞിരുന്ന അക്രമി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തൽ പ്രതി ഹവായ് സ്വദേശി റയൻ വെസ്‌ലി റൗത്തിനെ (58) സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളിൽ നിന്ന് എകെ47 തോക്കും ​ഗോപ്രോ കാമറയും 2 ബാക്ക്പാക്കുകൾ എന്നിവ കണ്ടെടുത്തു.
അതേസമയം, താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആർക്കും അപായമില്ലെന്നും വ്യക്തമാക്കി. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. റഷ്യ - യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്‌തിയാണ് കസ്റ്റഡിയിലുള്ള 58കാരൻ. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നതായും പൊലീസ് പറയുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും സ്ഥിതിഗതികൾ വിലയിരുത്തി.


أحدث أقدم