കുടിവെള്ള ദുരിതം തുടരുന്നു..തിരുവനന്തപുരം നഗരത്തിൽ നിരവധിയിടങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടും..




തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തും പരിസര പ്രദേശങ്ങളിലും ഇന്ന് വീണ്ടും ജല വിതരണം മുടങ്ങും. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നത് മൂലമാണ് ജല വിതരണം തടസപ്പെടുന്നത്. പൈപ്പ് പൊട്ടലും അറ്റകുറ്റപണികളും മൂലം കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗര വാസികൾ. ഏതാണ്ട് 101 സ്ഥലങ്ങളിൽ ഇന്ന് കുടിവെള്ളം മുട്ടുമെന്നാണ് വാട്ട‌‍ർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ ആയിരിക്കും കുടിവെള്ളം മുടങ്ങുക. കഴിഞ്ഞ കുറച്ചു നാളുകളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത പ്രതിഷേധത്തിലാണ് നഗര വാസികൾ.നാഗർ കോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പൈപ്പ് പണികൾക്കായി 6 ദിവസം വെള്ളം മുടങ്ങിയത് വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. അരുവിക്കരയിലെ വൈദ്യുതി തകരാർ,അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജല ശുചീകരണ പ്ലാന്‍റിലെ അറ്റകുറ്റപണികൾ, വിവിധയിടങ്ങളിലെ പൈപ് പൊട്ടൽ, സ്മാർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റൽ എന്നിങ്ങനെ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞാണ് കുടിവെള്ളം മുടങ്ങുന്നത്.

പണി പൂർത്തിയായ ഭാഗത്ത് വീണ്ടും പൈപ്പ് ചോരുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. നഗരത്തിലെ പ്രധാന കുടി വെള്ള ലൈനുകളെല്ലാം വർഷങ്ങളുടെ പഴക്കം ഉള്ളതാണ്. ഇതാണ് സ്ഥിരം പൈപ് പൊട്ടലിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന്. കാല പഴക്കം ചെന്ന പൈപ്പ് ലൈനുകൾ ഉടൻ മാറ്റുമെന്നാണ് ജല അതോറിറ്റിയുടെ തീരുമാനം.
أحدث أقدم