യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചു.. ജെൻസന്‍റെ കുടുംബം എപ്പോഴും തന്നോട് ഒപ്പം ഉണ്ടെന്നും ശ്രുതി…




വയനാട് : ജീവിതം തിരിച്ച് പിടിക്കാൻ മുന്നോട്ടുള്ള യാത്രയിൽ ഇതുവരെ പിന്തുണച്ച് കൂടെ നിന്നാ എല്ലാ മനുഷ്യർക്കും നന്ദി പറഞ്ഞ് ശ്രുതി.ഉള്ളു നോവുന്ന വേദനയിലും പരിക്കുകളിൽ നിന്നും തിരിച്ച് വരികയാണ് ശ്രുതി.തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടെും വലിയ നന്ദിയും കടപ്പാടുമുണ്ടെന്ന് ശ്രുതി പറഞ്ഞു.ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടാണ് ഫോൺ നോക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കാണുന്നുണ്ട്, കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്രുതി പറയുന്നു.

ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. ജെൻസന്‍റെ കുടുംബം എപ്പോഴും തന്നോട് ഒപ്പം ഉണ്ട്. അവർ തനിക്കൊപ്പം നിന്നില്ലെന്ന് ചില യൂട്യൂബ് ചാനലുകൾ വലിയ വാർത്ത നൽകി. അത് എനിക്കും വീട്ടുകാർക്കും വലിയ വിഷമമുണ്ടാക്കി. അവരെപ്പോഴും കൂടെയുണ്ട്. എല്ലാ വേദനയിലും ഒരു വിഷമവും തന്നെ അറിയിക്കാതെ സന്തോഷത്തോടെയാണ് അവർ കൂടെ നിൽകുന്നത്. എനിക്ക് വേണ്ടി ജൻസന്‍റെ കുടുംബം ഒന്നും ചെയ്തില്ലെന്നും ടി സിദ്ദിഖ് ആണ് എല്ലാം ചെയ്തതെന്നും വലിയ പ്രചാരണം നടന്നു. അങ്ങനയല്ല, വീട്ടുകാർ എപ്പോഴും കൂടെയുണ്ടായിരുന്നു- ശ്രുതി വ്യക്തമാക്കി.

മുന്നോട്ട് ജീവിക്കാൻ ഒരു ജോലി വേണം. കോഴിക്കോട്ടെ ജോലിക്ക് ഇനി പോകുന്നില്ല. വയനാട്ടിൽ തന്നെ തുടരാനാണ് തീരുമാനം. ഇച്ചായൻ നടത്തിയിരുന്ന ബിസിനസ്, അദ്ദേഹത്തിന്‍റെ ഓർമ്മക്കായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ശ്രുതി പറയുന്നു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. അഛന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു.
أحدث أقدم