ലൈംഗിക അതിക്രമങ്ങൾക്ക് കാരണം സിനിമയിലെ അധികാരശ്രേണി…സർക്കാരിനെയും വിമർശിച്ച് പത്മപ്രിയ…




തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം അധികാര ശ്രേണിയെന്ന് നടി പത്മപ്രിയ. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിശോധിച്ച് ഭാവിയിൽ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടാതിരുന്നത് എന്തിനെന്ന് അറിയില്ല. ഇപ്പോൾ പുറത്തുവിട്ടത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോയെന്നതിലും സംശയങ്ങളുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

നടിക്കെതിരായ അതിക്രമത്തിന് ശേഷം സിനിമാ മേഖലയിലെ സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞതാണ് ഡബ്ല്യുസിസിയുടെ തുടക്കത്തിലേക്ക് നയിച്ചതെന്നും അവർ പറഞ്ഞു. ലൈംഗിക അതിക്രമം എന്ന നിലയിൽ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിനെ ഇപ്പോൾ നോക്കിക്കാണുന്നത്. എന്നാൽ അതിലേക്ക് നയിക്കുന്നത് അധികാര മനോഭാവം മൂലമാണ്. അതിലാണ് മാറ്റം വരേണ്ടത്.

തങ്ങൾ മുഖ്യമന്ത്രിയെ കണ്ട് അര മണിക്കൂറിൽ തന്നെ ഹേമ കമ്മിറ്റി ഉണ്ടാക്കി. എന്നാൽ നാല് വർഷം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഈ സമയത്ത് ഇത് വന്നിട്ട് എന്താണ് ഗുണം എന്നാണ് ചിന്തിക്കുന്നത്. ഭാവിയിൽ ഇത് സംഭവിക്കാതിരിക്കാൻ ശ്രമിക്കണം. പ്രത്യേക അന്വേഷണ സംഘം കുറ്റകൃത്യങ്ങൾക്ക് പുറകെയാണ് പോകുന്നത്. ഇനിയും അതിക്രമങ്ങൾ നടന്നാൽ എന്ത് ചെയ്യും.അതിലാണ് മാറ്റമുണ്ടാകുന്നത്. എന്നാൽ അതിലൊരു കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല.
أحدث أقدم