അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി




ന്യൂഡല്‍ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് മോശമായ കമന്റ് പറഞ്ഞെന്ന വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടി.

കര്‍ണാടക ഹൈക്കോടതിയില്‍ വാദത്തിനിടെ, ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രിശാനന്ദയാണ് അഭിഭാഷകയോട് മോശം കമന്റ് പറഞ്ഞത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇന്നു രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ജഡ്ജിമാരുടെ അഞ്ചംഗ ബെഞ്ച് ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സുപ്രീം കോടതി സെക്രട്ടറി ജനറലിനു നല്‍കണം. ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.

വിഷയം വീണ്ടും ബുധനാഴ്ച പരിഗണിക്കും. വാദത്തിനിടെ ജഡ്ജി അഭിഭാഷകയോട് മോശം പരാമര്‍ശം നടത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് എക്‌സില്‍ ആവശ്യപ്പെട്ടിരുന്നു.
أحدث أقدم