'രാഷ്ട്രീയം സാധ്യതകളുടേതാണ്'; കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി



ചണ്ഡിഗഡ് : ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയേയും, ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയേയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. കോണ്‍ഗ്രസ് നേതൃത്വം ഇരുവരേയും തഴയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, രണ്ടു നേതാക്കളെയും ഹരിയാന മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ ബിജെപിയിലേക്ക് ക്ഷണിച്ചത്. രാഷ്ട്രീയം സാധ്യതകളുടെ ലോകമാണെന്നും ഖട്ടര്‍ അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടാകാം, പക്ഷേ നമ്മുടെ സഹോദരി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും അപമാനിതയായി ഇരിക്കുന്നു. അവര്‍ വീട്ടില്‍ ഇരിക്കുകയാണ്. അവര്‍ തയ്യാറാണെങ്കില്‍ അത്തരം നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. കര്‍ണാലില്‍ ബിജെപിയുടെ യോഗത്തില്‍ സംബന്ധിക്കുമ്പോഴായിരുന്നു ഖട്ടറിന്റെ പ്രസ്താവന.

ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമല്ല. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും മകനും എംപിയുമായ ദീപേന്ദ്രര്‍ സിങ് ഹൂഡയും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. അവരുടെ കുടുംബത്തിന് പുരത്തുള്ള ആരെയും കസേരയിലേക്ക് അവര്‍ അടുപ്പിക്കില്ല. ഹൂഡമാര്‍ക്കും ഗാന്ധിമാര്‍ക്കും നാണമില്ലെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

രാഷ്ട്രീയം എന്നത് സാധ്യതകളുടെ ലോകമാണ്. ഒരു സാധ്യതയും തള്ളിക്കളയാനാകില്ല. ശരിയായ സമയത്ത് എല്ലാം സംഭവിക്കും. ഇതിനോടകം തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയത്. ഇനിയും കൂടുതല്‍ നേതാക്കളെ സ്വീകരിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹരിയാനയില്‍ കുമാരി ഷെല്‍ജയേയും രണ്‍ദീപ് സുര്‍ജേവാലയേയും അനുകൂലിക്കുന്നവരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വെട്ടിനിരത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി പ്രചാരണങ്ങളില്‍ കുമാരി ഷെല്‍ജയെ കാണാനില്ലായിരുന്നു.
أحدث أقدم