കാർ വിൽപ്പന ഇടിഞ്ഞു; വാഹന നിർമാതാക്കൾ ഉത്പാദനം കുറയ്ക്കുന്നു മിനി, ഇടത്തരം മോഡലുകളുടെ വിൽപ്പനയില്‍ കനത്ത ഇടിവാണ് ദൃശ്യമാകുന്നത്




കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക മേഖല കനത്ത തളര്‍ച്ച നേരിട്ടതോടെ ഇന്ത്യന്‍ വാഹന വിപണിയും കിതയ്ക്കുന്നു. ഓഗസ്റ്റില്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനികള്‍ വിൽപ്പനയില്‍ മൂന്ന് ശതമാനം വരെ ഇടിവ് നേരിട്ടു. ഡീലര്‍മാരുടെ കൈവശമുള്ള വാഹനങ്ങളുടെ ശേഖരം കൂടിയതോടെ പ്രമുഖ ഓട്ടൊമൊബൈല്‍ കമ്പനികള്‍ ഉത്പാദനം കുറച്ചു. തുടര്‍ച്ചയായ രണ്ടാം മാസമാണ് യാത്രാ വാഹനങ്ങളുടെ വിൽപ്പനയില്‍ ഇടിവുണ്ടാകുന്നത്. പുതിയ കണക്കുകളനുസരിച്ച് ഓഗസ്റ്റില്‍ വിവിധ കമ്പനികള്‍ 3,55,000 വാഹനങ്ങളാണ് വിറ്റഴിച്ചത്.

മാരുതി സുസുക്കി ഡീലര്‍മാര്‍ക്ക് അയക്കുന്ന കാറുകളുടെ എണ്ണത്തില്‍ 13,000 യൂണിറ്റുകളുടെ കുറവുണ്ടെന്ന് മാരുതി സുസുക്കി വിപണന വിഭാഗം സീനിയര്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ പാര്‍ഥോ ബാനര്‍ജി പറഞ്ഞു.

ഓഗസ്റ്റില്‍ മാരുതി കാറുകളുടെ വിൽപ്പന 3.9% ഇടിഞ്ഞു. ഓഗസ്റ്റില്‍ മാരുതി മൊത്തം 1,81,782 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഓഗസ്റ്റിലെ വിൽപ്പന 1,89,82 വാഹനങ്ങളായിരുന്നു. ആഭ്യന്തര വിപണിയില്‍ 1,45,570 വാഹനങ്ങളും കയറ്റുമതിയിലൂടെ 26,000 വാഹനങ്ങളുമാണ് വിറ്റഴിച്ചു.

മിനി, ഇടത്തരം മോഡലുകളുടെ വിൽപ്പനയില്‍ കനത്ത ഇടിവാണ് ദൃശ്യമാകുന്നത്. ബലനോ, സെലേറിയോ, ഡിസയര്‍, സ്വിഫ്റ്റ് തുടങ്ങിയവയുടെയെല്ലാം വിൽപ്പനയില്‍ കഴിഞ്ഞ മാസം ഇടിവുണ്ടായി. ചെറുവാഹനങ്ങളായ എസ്പ്രസോ, ഓള്‍ട്ടോ എന്നിവയുടെ വില്‍പ്പന 10,648 യൂണിറ്റുകളായി താഴ്ന്നു. അതേസമയം ഗ്രാന്‍ഡ് വിറ്റാര, ബ്രെസ എന്നിവയുടെ വിൽപ്പന ഏഴ് ശതമാനം ഉയര്‍ന്നു.

ഓഗസ്റ്റില്‍ ടാറ്റ മോട്ടോഴ്സ് കാര്‍ വിൽര്രന എട്ടു ശതമാനം കുറഞ്ഞ് 71,693 യൂണിറ്റുകളായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനി 76,261 വാഹനങ്ങളാണ് വിറ്റഴിച്ചത്. വൈദ്യുതി വാഹനങ്ങളുടെ ഉള്‍പ്പെടെ വിൽപ്പനയില്‍ കഴിഞ്ഞ മാസം ഇടിവുണ്ടായി.

ആഭ്യന്തര വിപണിയില്‍ യാത്രാ വാഹനങ്ങളുടെ വിൽപ്പനയില്‍ പ്രതീക്ഷിച്ചതിലും വലിയ തളര്‍ച്ചയാണുണ്ടായത്. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയില്‍ 15 ശതമാനം ഇടിവാണ് ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞ മാസമുണ്ടായത്.

അതേസമയം ടൊയോട്ട കിര്‍ലോസ്കര്‍ കഴിഞ്ഞ മാസം വിൽപ്പനയില്‍ 35% വളര്‍ച്ചയുമായി മികച്ച പ്രകടനം കാഴ്ചവച്ചു. 3,879 വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. ഹ്യുണ്ടായ്, കിയ, എം ജി മോട്ടോര്‍ എന്നിവയും ഓഗസ്റ്റില്‍ വിൽപ്പന മെച്ചപ്പെടുത്തി.


أحدث أقدم