സ്റ്റാര്‍ ലൈനര്‍ ഭൂമിയെ തൊട്ടു, സുനിത വില്യംസും ബുച്ച് വില്‍മോറും ഇല്ലാതെ





ന്യൂ മെക്‌സിക്കോ: സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഇല്ലാതെ ബോയിങ് സ്റ്റാര്‍ ലൈനര്‍ തിരിച്ച് ഭൂമിയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ യാത്ര തുടങ്ങിയ സ്റ്റാര്‍ലൈനര്‍ ന്യൂ മെക്‌സിക്കോയുടെ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചില്‍ ഇറങ്ങി.

കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും കാരണം ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുക പ്രയാസകരമായതിനെത്തുടര്‍ന്നാണ് യാത്രികരില്ലാതെ തിരിച്ചിറക്കിയത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബോയിങ് തിരിച്ചിറക്കിയത്. ന്യൂ മെക്‌സിക്കോയിലെ വൈറ്റ്‌സാന്‍ഡ് സ്‌പെയ്‌സ് ഹാര്‍ബറില്‍ ഇന്ന് രാവിലെ 9.37 ഓടെയാണ് പേടകം ഭൂമിയെ തൊട്ടത്.

സമീപകാല ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട ദൗത്യമാണ് ഇത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം അന്താരാഷ്ട്ര ബഹികാരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടത്.

ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നായിരുന്നു ദൗത്യത്തിന്റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംങും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. ബഹിരാകാശ യാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങളോളം നീണ്ടു. യാത്രക്കാരെ 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം. യാത്രികരില്ലാതെ മടങ്ങുന്ന സ്റ്റാര്‍ലൈനര്‍ പോലും ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുമോ എന്നതില്‍ ആശങ്കയുണ്ടായിരുന്നു.
أحدث أقدم