ഹേമ കമ്മിറ്റി റിപ്പോർട്ട്: ആദ്യ കേസ് പൊൻകുന്നത്ത്; എസ്ഐടിക്ക് കൈമാറി




കോട്ടയം: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്ത് ആദ്യ കേസെടുത്തു. കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജര്‍ക്കെതിരെ, കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊന്‍കുന്നം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പൊലീസിൽ പരാതിയുമായി എത്തുന്നത്.

കൊരട്ടി സ്വദേശിയായ മേക്കപ്പ് മാനേജര്‍ സജീവനെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2013-14 കാലത്ത് പൊന്‍കുന്നത്ത് സിനിമാ ചിത്രീകരണത്തിനിടെ നടന്ന ലൈംഗികാതിക്രമത്തിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലം പൊന്‍കുന്നമായതിനാലാണ്, പൊന്‍കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിൽ കൊല്ലം സ്വദേശിനിയായ യുവതി ഹേമ കമ്മിറ്റിക്കും മൊഴി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം പൂയപ്പിള്ളി പൊലീസും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മറ്റൊരു മേക്കപ്പ് മാനായ രതീഷ് അമ്പാടിക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
أحدث أقدم