'യുവതിയുടേത് വ്യാജ ആരോപണം, പിന്നില്‍ ഗൂഢാലോചന'; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി




തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടന്‍ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. യുവതിയുടെ വ്യാജ ആരോപണമാണെന്നും ഗുഢാലോചനയുടെ ഭാഗമാണെന്നുമാണ് നിവിന്‍ പരാതിയില്‍ പറയുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ  പരാതി. യുവതിയുടെ പരാതിയില്‍ നിവിനെതിരെ കേസെടുത്തിരുന്നു.

നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയില്‍ കൊണ്ടുപോയി. ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിവിന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.
أحدث أقدم