ഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുത് എന്ന് പന്നു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികം ആണ് വരാൻ പോകുന്നത്. അതിൻരെ മുന്നോടിയായാണ് ഭീഷണി എത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു. അതിന്റെ ഉറവിടം കണ്ടെത്തി അധികൃതർ പരിശോധന നടത്തി വരുന്നതിൻരെ ഇടയിൽ ആണ് പന്നുവിന്റെ ഭീഷണി എത്തുന്നത്. അദികൃതർ വളരെ ജാഗ്രതയോടെയാണ് പന്നുവിന്റെ ഭീഷണി കാണുന്നതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷവും ഇത്തരത്തിലുള്ള ഭീഷണി എത്തിയിരുന്നു. ഖാലിസ്ഥാൻ വാദം ഉന്നയിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ് പന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയിൽ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇപ്പോൾ പന്നു അമേരിക്കയിലാണ്. നാട്ടിലെത്തിയാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനുള്ള അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 നവംബറിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പേര് മാറ്റുമെന്നും നവംബർ 19 ന് അടച്ചിടുമെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ പന്നൂൻ പുറത്തിറക്കിയിരുന്നു, ആ ദിവസം എയർ ഇന്ത്യയിൽ പറക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയാണ് അന്ന് വീഡിയോ പുറത്തുവിട്ടത്. അതിന് ശേഷം ആണ് ക്രിമിനൽ ഗൂഢാലോചന, മതത്തിൻ്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമുള്ള വിവിധ കുറ്റകൃത്യങ്ങൾ എന്നിവ ദേശീയ അന്വേഷണ ഏജൻസി ചുമത്തിയത്. മാത്രമല്ല, ഡിസംബർ 13നോ അതിനുമുമ്പോ പാർലമെൻ്റ് ആക്രമിക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പന്നൂൻ ഭീഷണി മുഴക്കിയിരുന്നു.