പപ്പടം വിറ്റ് കാശുകൊണ്ട് 70 വയസിനുള്ളില്‍ കോട്ടയം കങ്ങഴ സ്വദേശി രാജന്‍ കണ്ട് തീര്‍ത്തത് 40 രാജ്യങ്ങള്‍ !!


ഇനിയും പുതിയ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം കങ്ങഴ ശിവോദയഭവനില്‍ പി.കെ. രാജന്‍. പണിയെടുത്ത് കുറേ പണം സമ്പാദിച്ച് ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്റെ പക്ഷം.

ചെറുപ്പംമുതല്‍ യാത്രകളോടുള്ള കമ്പമാണ് രാജനെ സഞ്ചാരിയാക്കിയത്. മൂന്നാര്‍, ഊട്ടി, കൊടൈക്കനാല്‍, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യയാത്രകള്‍. ദൂരയാത്രകള്‍ നടത്തിയാല്‍ തന്റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു. പില്‍ക്കാലത്ത് പപ്പടവ്യവസായം വളര്‍ന്നു. മൂത്തമകന്‍ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകള്‍ക്ക് കൂടുതല്‍സമയം കണ്ടെത്തി. 50-ാം വയസ്സ് മുതല്‍ യാത്ര പതിവായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു.

ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അതോടെ കൂടുതല്‍ രാജ്യങ്ങള്‍ കാണാനുള്ള താത്പര്യം വര്‍ധിച്ചു. തുര്‍ക്കി, പോളണ്ട്, യു.കെ., ജര്‍മ്മനി, ഇറ്റലി, അമേരിക്ക... അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞയാഴ്ച സാക്ഷാത്കരിച്ചു. പത്തുദിവസമായിരുന്നു റഷ്യന്‍ സന്ദര്‍ശനം. അടുത്തത് അസര്‍ബൈജാനിലേക്കാണ്. പോകുന്ന നാടിനെക്കുറിച്ച് ആദ്യം വിശദമായി പഠിക്കും. അവിടെനിന്നൊക്കെ ഓര്‍മയ്ക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷുമടങ്ങുന്ന കുടുംബം യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജന്‍ പപ്പട നിര്‍മാണത്തിലേക്ക് മടങ്ങും
أحدث أقدم