ഒമാനില്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം


മസ്‌കത്ത് ∙ ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം. ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. പഴയ നിയമം അനുസരിച്ച് ആദ്യത്തെ മുന്ന് വര്‍ഷം 15 ദിവസത്തെ അതിസ്ഥാന ശമ്പളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നല്‍കേണ്ടിയിരുന്നത്.

ഈ വര്‍ഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമം പുതുക്കിയിരിക്കുന്നത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കാണ് മേല്‍ പറഞ്ഞ ഗ്രാറ്റുവിറ്റി ലഭിക്കുകയെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. തൊഴില്‍ അവസാനിപ്പിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ നല്‍കുന്ന ആനുകൂല്യത്തെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതില്‍ വ്യക്തമാക്കുന്നത്.

അതേസമയം, പഴയ ഗ്രാറ്റുവിറ്റി നിമയം നിലവിലുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇതേ അതിസ്ഥാനത്തില്‍ തന്നെയായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാല്‍, പഴയ ഗ്രാറ്റുവിറ്റി നിയമവും പുതിയ ഗ്രാറ്റുവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പഴയ നിയമകലത്ത് പകുതി മാസ ശമ്പള ഗ്രാറ്റുവിറ്റി, പുതിയ നിയമം നടപ്പിലായത് മുതല്‍ ഒരു മാസ ശമ്പള ഗ്രാറ്റുവിറ്റിയുമാണ് ലഭിക്കുകയെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
أحدث أقدم