മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി വി അൻവർ എംഎൽഎ


തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നട‌ത്തി പി വി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പി വി അൻവർ കൂടിക്കാഴ്ച നട‌ത്തിയിരുന്നു. ഇതിനിടെ ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമർശം പി വി അൻവർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രം​ഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അൻവറിന്റെ ക്ഷമാപണം.

പത്രസമ്മേളനത്തിലൽ വലിയ നാക്കുപിഴ സംഭവിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോൾ ഓഫീസാണ് നാക്കുപിഴ സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും എന്ന പരാമർശം നടത്തിയിരുന്നു. ഒരിക്കലും അപ്പന്റെ അപ്പൻ എന്ന അർത്ഥത്തിലോ ഉദ്ദ്യേശത്തിലോ അല്ല സംസാരിച്ചത്. എന്നെ കള്ളനാക്കികൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയല്ല, അതിന് മുകളിലുള്ള ഏതാളാണെങ്കിലും മറുപടി പറയും എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. വാക്കുകൾ അങ്ങനെയായിപ്പോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു, പി വി അൻവർ പറഞ്ഞു.​ഗവർണർക്ക് നൽകിയ പരാതിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും അന്വേഷിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ ഈ വിഷയത്തിൽ മഹാത്മാ​ഗാന്ധഝിയുടെ മകനൊന്നുമല്ല എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവിടെ തന്നെയാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്, പക്ഷേ ഇത്തരത്തിലുള്ള വേണ്ടാത്ത ആരോപണങ്ങൾ പറഞ്ഞാൽ അത് എന്നെ മാത്രമല്ല ബാധിക്കുന്നത്, സ്വാതന്ത്രസമരത്തിൽ എന്റെ പിതാവിനേയും അദ്ദേഹത്തിന്റെ സഹോദരനെയുമാണ്. അപ്പോ പിണറായി അല്ല പിണായിയുടെ അപ്പന്റെ അപ്പൻ വന്നാലും പി വി അൻവർ മറുപടി പറയും. അതിൽ യാതൊരു തർക്കവുമില്ല’, എന്നാണ് പി വി അൻവർ പറഞ്ഞത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ജുഡീഷ്യല്‍ അന്വേഷണം വേണം. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഗവര്‍ണറെ കണ്ട് പൊലീസില്‍ വിശ്വാസമില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞഞിരുന്നു.

സ്പീക്കര്‍ക്കെതിരെയും പി വി അന്‍വര്‍ രംഗത്തെത്തി. 45 ഓളം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി വെട്ടിയ സ്പീക്കര്‍ കവല ചട്ടമ്പിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ ചെയ്യേണ്ട പണിയല്ല അത്. പരസ്യകമ്പനിയോ പി ആര്‍ ഏജന്‍സിയോ ചെയ്യേണ്ട പണിയാണ് ഇതെന്നും അന്‍വര്‍ വിമർശിച്ചു.’മുങ്ങാന്‍ പോകുന്ന കപ്പലാണിത്. കപ്പിത്താനും കുടുംബവും മാത്രമാണ് രക്ഷപ്പെടുക. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. തന്നെ ജയിലില്‍ അടച്ചേക്കാം. എന്നെങ്കിലും തെളിവുകള്‍ എല്ലാം പുറത്തുവരും. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസം ആക്കും. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും’, പി വി അന്‍വര്‍ ആരോപിച്ചു.
أحدث أقدم