നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം: കെ.സുരേന്ദ്രൻ



തിരുവനന്തപുരം : നിയമസഭയിൽ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നത്. ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഡിജിപിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല. എന്നാൽ ഗൗരവതരമായ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മാത്രമാണ് പ്രതിപക്ഷം വിഷയമാക്കുന്നത്. പകരം വിഡി സതീശന്റെ പേരിലുള്ള പുനർജനി കേസ് ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ പേരിലുള്ള എല്ലാ കേസുകളും ഒത്തുതീർപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് മറച്ചുവെക്കാൻ വേണ്ടി മാത്രമാണ് നിയമസഭയിലെ നാടകങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.

കെടി ജലീൽ നടത്തിയ പരാമർശം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. രാജ്യത്തെ പൗരൻമാർക്ക് മതപുരോഹിതൻമാരോടല്ല ഭരണഘടനയോടാണ് കൂറെന്ന് ജലീൽ മനസിലാക്കണം. സ്വർണ്ണക്കടത്തും ഹവാലയും നടത്തുന്നത് ഒരു സമുദായത്തിലെ അംഗങ്ങളാണെന്നാണ് ജലീൽ പറയുന്നത്. മുസ്ലിം സമുദായത്തെ ആകമാനം അപമാനിക്കുകയാണ് ജലീൽ ചെയ്തത്. അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സിപിഎമ്മും കോൺഗ്രസും ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
أحدث أقدم