പത്തനംതിട്ടയിൽ പൊലീസ് നോക്കിനില്‍ക്കെ നടുറോഡില്‍ എസ്എഫ്ഐക്കാരുടെ തമ്മിലടി


പത്തനംതിട്ട നഗരമധ്യത്തില്‍ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കാതോലിക്കേറ്റ് കോളജിലെ യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നത്തിന് കാരണം.
യൂണിയന്‍ കെഎസ്യുവില്‍ നിന്ന് പിടിച്ചെടുത്തതിന്റെ ആഘോഷം അവസാനിക്കും മുന്‍പാണ് എസ്എഫ്ഐക്കാരുടെ കൂട്ടത്തല്ല് തെരുവില്‍ അരങ്ങേറിയത്. യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുനിന്നുളളവരുമായി കോളജിനുളളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തര്‍ക്കവും ഉന്തും തളളും ഉണ്ടായി. ഇതിനിടെ പുറത്തുനിന്നുളള ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കോളജിന്റെ പരിസരത്ത് എത്തി. സംഘര്‍ഷാവസ്ഥ നിലനിന്നെങ്കിലും ഇവിടെ നിന്ന് എല്ലാവരും പിന്നീട് പിരിഞ്ഞുപോയി. ഇതിന് ശേഷമായിരുന്നു നഗരമധ്യത്തില്‍ വെച്ച് തമ്മിലടിച്ചത്.

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനം. പ്രശ്നക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് ജീപ്പിനുളളിലേക്ക് കയറ്റിയത്. ഇതിനിടെ പൊലീസിന്റെ മുന്‍പില്‍ വെച്ച് സംഘര്‍ഷമുണ്ടാക്കിയ കുട്ടിസഖാക്കളെ ലാത്തിക്ക് അടിച്ചാണ് പിരിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവം വാര്‍ത്തയായതോടെ തമ്മിലടിയില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ജില്ലാ നേതൃത്വവും രംഗത്തെത്തി.
പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
أحدث أقدم