വീണ്ടും സർവീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയർലൈൻസ്


റിയാദ്: കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാദിൽ നിന്നുള്ള സർവീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം.

വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ ഇ.ടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദിയ എയർലൈൻസിന്റെ ഇന്ത്യയുടെ നേൽനോട്ടമുള്ള റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദാണ് ഇക്കാര്യം അറിയിച്ചത്.

160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. ഇതോടൊപ്പം ജിദ്ദയിലേക്കും ഹജ്ജിനുള്ള വിമാന സർവീസിനും വഴിയൊരുങ്ങും. റൺവേ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയിച്ചു.


أحدث أقدم