സ്‌കൂളില്‍ മോഷണം..സിസിടിവിയില്‍ നിന്ന് മോഷ്ടാവിനെ കണ്ടെത്തി..പിന്നാലെ വഴിയില്‍ നിന്ന് പൊക്കി പ്രിന്‍സിപ്പാല്‍….


​ഗവ. മോഡേൺ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിലപിടിപ്പുള്ള പൈപ്പുകളും മറ്റു ഉപകരണങ്ങളും മോഷ്ടിച്ചയാൾ പ്രിൻലിപ്പാലിന്റെ പിടിയിൽ. മുള്ളൂർക്കര പടിഞ്ഞാറേതിൽ സന്തോഷ് (37) ആണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ നിൽക്കുകയായിരുന്ന സന്തോഷ് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് മോഷ്ടാവ് പിടിയിലാവാൻ കാരണമായത്.സ്കൂളിലെ ശൗചാലയങ്ങളിൽ സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള ടാപ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. ഹൈസ്കൂൾ വിഭാ​ഗത്തിൻ്റെ പുതിയ ശൗചാലയത്തിന്റെ വാതിലുകൾ തകർത്തായിരുന്നു മോഷണം നടത്തിയത്. രണ്ടാഴ്ചകൾക്ക് മുൻപായിരുന്നു സംഭവം.

സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞ മുഖമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രിൻസിപ്പൽ സന്തോഷിനെ പിന്തുടരുകയായിരുന്നു. തുടർന്ന് പഴയ ബസ്റ്റാൻ്റിന് സമീപത്തെത്തിയ പ്രിൻസിപ്പൽ കൗൺസിലർമാരെ കണ്ടതോടെ വിവരം ധരിപ്പിച്ചു. ശേഷം ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിനെ ബലമായി പിടിച്ചിറക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണം ചെയ്തതായി സന്തോഷ് വിസമ്മതിച്ചു. പിന്നാലെ സ്കൂളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവ് ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് സ്ക്രൂഡ്രൈവർ, സ്പാനർ തുടങ്ങിയ തരത്തിലുള്ള ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി, പഴയന്നൂർ എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

أحدث أقدم