തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കള്‍ ഓരോ വാക്ക് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം; കൃഷ്ണദാസിനെ കൈവിട്ട് സി.പി.എം


മാധ്യമപ്രവർത്തകർക്കെതിരെ എന്‍.എന്‍. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസ്താവനയിൽ കൃഷ്ണദാസിനെ ഒടുവില്‍ തള്ളിപ്പറഞ്ഞ്‌ പാര്‍ട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൃഷ്ണദാസിന്റെ നിലപാട് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്.  
ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയത്ത് നേതാക്കള്‍ ഓരോ വാക്ക് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സെക്രട്ടേറിയേറ്റ് നിരീക്ഷിച്ചു. സെക്രട്ടേറിയേറ്റില്‍ കൃഷ്ണദാസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്.  

മാധ്യമ പ്രവർത്തകർക്കെതിരായ വിവാദ പ്രയോഗത്തിൽ മാപ്പു പറയില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് പറഞ്ഞിരുന്നു. ഇറച്ചിക്കടയിൽ പട്ടികൾ നിൽക്കുന്നതുപോലെയാണ് ഷുക്കൂറിന്റെ വീടിന് മുന്നിൽ മാധ്യപ്രവർത്തകർ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേ എന്നു ചോദിച്ചുമാണ് കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത്. 

നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ കൃഷ്ണദാസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സി.പി.എം തൃശൂര്‍ ജില്ല കമ്മറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നടത്തിയത്.


أحدث أقدم