ഒരേ സമയത്ത് രണ്ടിടത്ത് നിയമനം…സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിയമനത്തിൽ ആശയക്കുഴപ്പം




തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നിയമനത്തിൽ ആശയക്കുഴപ്പം. ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ മറ്റൊരു ഒഴിവിലേക്ക് നിയമിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

സഞ്ജയ് കൗൾ ആയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. അദ്ദേഹം കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോയതോടെയാണ് ഒഴിവ് വന്നത്. ഇതിലായിരുന്നു പ്രണബ് ജ്യോതിനാഥിന്റെ നിയമനം. ഇന്നലെ പ്രണബിനെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ഇതേ ഉദ്യോഗസ്ഥനെ നാഷണൽ അലൂമിനിയം കമ്പനിയിൽ ചീഫ് വിജിലൻസ് ഓഫീസറായി കേന്ദ്രസർക്കാരും നിയമിച്ചു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. രണ്ട് തസ്തികകൾ ഒരേ സമയത്ത് ഒരാൾക്ക് വഹിക്കാൻ സാധ്യമല്ല.

സംസ്ഥാന സർക്കാർ നൽകുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഒരാളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന് അനുമതി ലഭിച്ച പ്രണബിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിന് വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തൽ. മൂന്ന് ഉപതെരഞ്ഞെടുപ്പുകൾക്കിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതും വെല്ലുവിളിയാണ്.
أحدث أقدم