‘ഏതോ ഏജന്‍സിയുമായി ബന്ധപ്പെട്ടയാള്‍ മുറിയില്‍ വന്നിരുന്നു, എനക്കയാളെ അറിയില്ല’; പിആര്‍ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി ഇങ്ങനെ!!



പിആര്‍ വിവാദത്തില്‍ മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യനെ ചാരി മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, താനോ സര്‍ക്കോരോ ഒരു പിആര്‍ ഏജന്‍സിയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും ഒരു പൈസ പോലും നല്‍കിയിട്ടില്ലെന്നും വിശദീകരിച്ചു. ‘ദ ഹിന്ദു’ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവാദമായ മലപ്പുറം പരാമര്‍ശത്തെ സംബന്ധിച്ച വിവാദത്തിന് കൃത്യമായ ഒരു മറുപടിയും മുഖ്യമന്ത്രി നല്‍കിയതുമില്ല.

“അഭിമുഖം നടത്താൻ ദ ഹിന്ദു പത്രത്തിന് തൽപര്യമുണ്ടെന്ന് അറിയിച്ച് സമീപിച്ചത് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ചെറുപ്പം മുതല്‍ അറിയാവുന്ന ആളായതു കൊണ്ടും അയാളുടെ രാഷ്ട്രീയ നിലപാട് അറിയാവുന്നതു കൊണ്ടും അനുവാദം നല്‍കി. മറ്റ് കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. ഹിന്ദുവിന് അഭിമുഖം നല്‍കുന്നത് വിഷമമുള്ള കാര്യമല്ല. അഭിമുഖത്തിന് ലേഖികകയ്‌ക്കൊപ്പം സുബ്രഹ്‌മണ്യനും എത്തിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരാള്‍ കൂടി മുറിയില്‍ വന്നിരുന്നു. ഇയാള്‍ ആരാണെന്ന് അറിയില്ലായിരുന്നു. ലേഖികയ്‌ക്കൊപ്പം വന്നയാള്‍ എന്നാണ് കരുതിയത്. പിന്നീടാണത് പിആര്‍ ഏജന്‍സിയുടെ ആളാണെന്ന് അറിഞ്ഞത്”- അഭിമുഖം നടക്കുന്ന മുറിയിൽ പിആർ പ്രതിനിധികൾ ഉണ്ടായിരുന്നുവെന്ന ഹിന്ദു പത്രത്തിൻ്റെ വിശദീകരണത്തിന് മുഖ്യമന്ത്രിയുടെ ഭാഷ്യം ഇങ്ങനെ.

“ലേഖികയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. എന്നാല്‍ അന്‍വറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ഒഴിവാക്കിയത്. വിശദമായി നേരത്തെ തന്നെ പറഞ്ഞതു കൊണ്ടാണ് ഈ ചോദ്യങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. അതില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്”. ഖേദപ്രകടനം നല്ല രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറയാത്ത മലപ്പുറം പരാമര്‍ശം അച്ചടിച്ചതിന് ഹിന്ദുവിനെതിരെ കേസെടുക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി മുഖ്യമന്ത്രിക്ക് ഉണ്ടായില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരില്‍ തന്നെ ഭാഗമാക്കരുത് പറഞ്ഞ് ചിരിച്ചൊഴിയാൻ ഈ അവസരം മുഖ്യമന്ത്രി ഉപയോഗിച്ചു.

ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാതെ എങ്ങും തൊടാതെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴും പരിഹസിച്ചുള്ള ചിരി മാത്രമായിരുന്നു മറുപടി.
أحدث أقدم