ശബരിമല: സന്നിധാനത്തും പമ്പയിലും കനത്ത മഴ. ഞായറാഴ്ചയായിട്ടും ഇന്ന് തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചെയോടെ ശക്തിപ്രാപിച്ചു. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. 5 മണിയായപ്പോഴേക്കും ക്യൂ നിന്നവരേല്ലാം പടിയിറങ്ങി. പിന്നാലെ വരുന്നവർക്ക് കാത്തുനിൽക്കാതെ ദർശനം നടത്താനായി.
ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കയറ്റിവിടുന്നത്. നീലിമല പാതയിൽ 18 നടപ്പന്തലുകൾ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതൽ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാൽ മഴ നനയാതെ കയറി നിൽക്കാം. എന്നാൽ ദർശനം നടത്തി പടിയിറങ്ങുന്നവർ പമ്പയിൽ എത്തി വാഹനത്തിൽ കയറുന്നതുവരെ മഴ നനയണം.
മാത്രമല്ല, പമ്പയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ആറാട്ടുകടവിൽ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.