വൈക്കത്ത് വീടിനുള്ളിൽ വീണു തലയ്ക്ക് പരുക്കേറ്റ 11കാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം.ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകൻ എസ്. ദേവതീർഥി(11)നാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ ദുരനുഭവമുണ്ടായത്.അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ദേവതീർഥിനെ മുറിവു വച്ചുകെട്ടാനായി ഡ്രസിങ് റൂമിലേക്കാണ് ആദ്യം പറഞ്ഞ് വിട്ടത്.എന്നാൽ ഇവിടെ ഇരുട്ടായതിനാൽ ഇവർ അകത്തേക്ക് കയറിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അറ്റൻഡർ എത്തി. മുറിക്കുള്ളിൽ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റൻഡർ ദേവതീർഥിനെ ഒ.പി. കൗണ്ടറിൻ്റ മുന്നിലിരുത്തി.
മുറിവിൽനിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.തുടർന്ന്, മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിൻ്റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിൻ്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.