ചെന്നൈ : നടന്‍ കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്.
ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസന്‍ പാര്‍ലമെന്‍റില്‍ എത്തുക.
ഇതിനായുള്ള ചർച്ചകള്‍ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തി.
ശേഖര്‍ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ്.
ജൂലൈയിൽ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് വിവരം.
കമൽ തന്നെ മത്സരിക്കാൻ സാധ്യതയെന്ന് മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞത്.
ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നൽകിയതാണെന്നും മക്കൾ നീതി മയ്യം വക്താവ് വ്യക്തമാക്കി.
കുറഞ്ഞത് 4 സീറ്റ് ഡിഎംകെ സഖ്യത്തിന് വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകും.
2019 ല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ കമല്‍ കഴിഞ്ഞ കുറച്ചുകാലമായി ഡിഎംകെയുമായി സഖ്യത്തിലാണ്.
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കമല്‍ മത്സരിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
എന്നാല്‍ സിപിഎമ്മില്‍ നിന്നും ഈ മണ്ഡലം ഏറ്റെടുത്ത് ഡിഎംകെയാണ് ഇവിടെ മത്സരിച്ചത്.
അതേ സമയം ഡിഎംകെയ്ക്ക് വേണ്ടി 2024 തെരഞ്ഞെടുപ്പില്‍ കമല്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കമലിന്‍റെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു.
ഇതാണ് ഇപ്പോള്‍ പാലിക്കുന്നത് എന്നാണ് വിവരം.