മൂന്നാറിൽ അടക്കം ഭൂമി വാങ്ങിക്കൂട്ടി…കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ…


കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. മൂന്നാറിൽ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. അതേസമയം, ആർടിഒ ജേഴ്സന്റെ കസ്റ്റഡി നാളെ അവസാനിക്കും. ആർടിഒയുടെ ജാമ്യപേക്ഷ നാളെ പരിഗണിക്കും.

ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആർടിഒ ജേഴ്സണെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍റ് ചെയ്തത്. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വെച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. കേസില്‍ മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് ജേഴ്സണ്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.



أحدث أقدم