ചെന്നൈ: തമിഴ്നാട്ടിൽ വെല്ലൂർ ജില്ലയിലെ കാട്പാടിയിൽ പീഡനശ്രമം ചെറുത്ത ഗർഭിണിയെ ഓടുന്ന ട്രെയ്‌നിൽ നിന്നു തള്ളിയിട്ടു. കൈയിലും കാലിലും പരുക്കേറ്റ മുപ്പത്താറുകാരിയെ വെല്ലൂർ ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇവർക്ക് ആശുപത്രി വിടാനാകും. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ പൂഞ്ചോലൈ സ്വദേശി ഹേമന്തിനെ (31) റെയ്‌ൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി കോയമ്പത്തൂർ- തിരുപ്പതി ഇന്‍റർസിറ്റി എക്സ്പ്രസിലാണ് ട്രെയ്‌ൻ യാത്രക്കാരുടെ സുരക്ഷയിൽ ഏറെ ആശങ്കയുയർത്തുന്ന സംഭവം.
ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ് അക്രമത്തിനിരയായ യുവതി. തയ്യൽത്തൊഴിലാളിയായ ഭർത്താവിനും മകനുമൊപ്പം ഏറെക്കാലമായി തിരുപ്പുരിലാണ് ഇവർ താമസിക്കുന്നത്. ഇളയകുട്ടിയെ ഗർഭം ധരിച്ചതോടെ ചിറ്റൂരിലുള്ള അമ്മയുടെ വീട്ടിലേക്കു പോകുകയായിരുന്നു യുവതി.
ജോലാർപേട്ട് സ്റ്റേഷനിൽ നിന്നു ട്രെയ്‌നിൽ കയറിയ പ്രതി യുവതി തനിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇവർ ടൊയ്‌ലെറ്റിൽ പോയപ്പോൾ പിന്തുടർന്നെത്തിയാണു പ്രതി ആക്രമിച്ചത്. ചെറുത്തപ്പോൾ കെ.വി. കുപ്പത്തിനു സമീപം പാളത്തിലേക്കു തള്ളിയിട്ടു. നിലവിളി കേട്ടെത്തിയ മറ്റു യാത്രക്കാർ റെയ്‌ൽവേ കൺട്രോൾ റൂമിൽ അറിയിച്ച. തുടർന്ന് റെയ്‌ൽവേ പൊലീസെത്തിയാണു യുവതിയെ രക്ഷിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ചെന്നൈയിൽ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഹേമന്ത് അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്. നേരത്തേ, മോഷണ ശ്രമത്തിനിടെ ഒരു സ്ത്രീയെ ട്രെയ്നിൽ നിന്നു തള്ളിയിട്ടതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ പൊലീസ് രണ്ടു തവണ ഗൂണ്ടാ നിയമം ചുമത്തിയിരുന്നു.