പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്റ്റിൽ



പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് പ്രതി. അമ്മയുടെ മുന്നിൽ വച്ചാണ് മകളെ പീഡിപ്പിച്ചതെന്നാണ് മൊഴി. ജയ്മോൻ 11 കേസുകളിൽ പ്രതിയും, മലപ്പുറം കാളികാവിലെ കൊലക്കേസിൽ ഒളിവിൽ കഴിയുന്ന ആളുമാണ്.

ജയ്മോൻ കൊലക്കേസിൽ ജയിലിൽ കഴിയുന്ന കാലത്ത് കുട്ടിയുടെ അമ്മയുടെ സഹോദരനുമായി അടുപ്പത്തിലാവുകയായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് ജയ്മോനുമായി അടുപ്പത്തിലാവുകയായിരുന്നു.

ജയ്മോൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം പെൺകുട്ടിയെയും അമ്മയെയും പത്തനംതിട്ടയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.


അമ്മയുടെ കൂടെ വന്ന കുട്ടിയെ ജയ്മോൻ അമ്മയുടെ മുന്നിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. ജയ്മോന് കുട്ടിയെ പീഡിപ്പിക്കാനുളള അവസരത്തിനായി അമ്മ ശ്രമിച്ചിരുന്നുവെന്നും കുട്ടി പറയുന്നുണ്ട്.

അധ്യാപകർ വഴി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ് മൊഴി നൽകിയത്. തുടർന്ന് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. കേസെടുത്തതോടെ ഒളിവിൽ പോയ പെൺകുട്ടിയുടെ അമ്മയെയും ജയ്മോനെയും മംഗലാപുരത്തുനിന്നാണ് പിടികൂടിയത്.
أحدث أقدم