ഏറ്റുമാനൂർ : മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും 93 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ സ്വദേശിയായ മധ്യവയസ്കന്റെ ഉടമസ്ഥതയിലുള്ള Mannakkulathil Institute of hair line academyഎന്ന സ്ഥാപനത്തിലെ മാനേജരായിരുന്ന ഇയാൾ ഉടമസ്ഥൻ അറിയാതെ കൂട്ടാളിയുമായി ചേർന്ന് സ്ഥാപനത്തിലെ ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വിൽപ്പന നടത്തി പണം സമ്പാദിക്കുകയും, മധ്യവയസ്കന്റെ കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പൈസ മേടിക്കുകയും, കൂടാതെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും, ലക്ഷക്കണക്കിന് രൂപയും, കൂടാതെ 10,000 യുഎസ് ഡോളറും ഉൾപ്പെടെ 93 ലക്ഷത്തിൽ പരം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. ഇത് കൂടാതെ സ്ഥാപനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറും, മൊബൈൽ ഫോണും ഇവർ മോഷ്ടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ. എസ്, എസ് ഐ ജയപ്രകാശ് വി. ഡി, എ.എസ്.ഐ വിനോദ് വി.കെ, സി.പി.ഓ മാരായ ഡെന്നി,സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏറ്റുമാനൂരിൽ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
Jowan Madhumala
0