തിരുവനന്തപുരം : തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലുള്ള അഫാൻ അസ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ . മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അഫാൻ മുൻപും ആത്മഹത്യക്ക് ശ്രമിച്ചട്ടുണ്ടെന്നും വിവരം.എട്ടാം ക്‌ളാസിൽ പഠിക്കുമ്പോളായിരുന്നു എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.മൊബൈൽ വാങ്ങി നല്കാത്തതായിരുന്നു ഇതിന് കാരണം.
അതേസമയം റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ലഹരി ഉപയോഗം നടത്തിയതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും രക്തം പരിശോധനയ്ക്കായി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.