മോർച്ചറിയിൽ നിന്ന് ജീവന്റെ തുടിപ്പുണ്ടെന്ന് അറിഞ്ഞ് തിരികെ തീവ്രപരിചരണത്തിലേക്ക്; പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം മരണം



മോർച്ചറിയിൽ നിന്ന് ജീവന്റെ തുടിപ്പുണ്ടെന്ന് അറിഞ്ഞ് തിരികെ തീവ്രപരിചരണത്തിലേക്ക് മാറ്റി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയ പവിത്രൻ മരിച്ചു. കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയാണ് പവിത്രൻ. ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ഇയാൾ ആശുപത്രി വിട്ടിരുന്നു. വീട്ടിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നേരത്തെ ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. ഇവിടെ നിന്ന് പവിത്രനെ കണ്ണൂർ എകെജി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. മംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട ആംബുലൻസ് രാത്രിയോടെയാണ് കണ്ണൂർ ഹോസ്പിറ്റലിൽ എത്തിയത്. ആശുപത്രി ചിലവ് ആധികമായതിനാൽ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

വെന്‍റിലേറ്റർ മാറ്റിയാൽ അധികനാൾ ആയുസ്സില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. വെന്‍റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോർച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവൻ്റെ തുടിപ്പ് കണ്ടെത്തിയത്. മോർച്ചറിക്ക് മുന്നിൽ വെച്ച് മോർച്ചറി അറ്റൻഡർ ജയൻ പവിത്രനിൽ ജീവൻ്റെ തുടിപ്പ് കാണുകയായിരുന്നു. നാഡിമിടിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പവിത്രനെ ഡിസ്ചാർജ് ചെയ്തിരുന്നു.

أحدث أقدم