മൂന്നാർ: റോയൽ വ‍്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്ന സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.
ബസിന്‍റെ ചില്ല് തകർന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ചില്ല് തകർന്നതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു വിനോദസഞ്ചാരികളുമായി മൂന്നാറിൽ സർവിസ് നടത്തുന്ന കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്നത്. ബസ് ഡിപ്പോയിലെ ഗാരേജിലേക്ക് കയറ്റുന്നതിനിടെയായിരുന്നു മേൽകൂരയിൽ തട്ടി രണ്ടാം നിലയുടെ മുൻഭാഗത്തെ ചില്ല് തകർന്നത്.
ഇതോടെ ബുധനാഴ്ച നടത്താനിരുന്ന സർവിസും മുടങ്ങിയിരുന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ആനയിറങ്ങൾ വരെ പോയി തിരികെ വരുന്ന രീതിയിലാണ് ബസ് സർവിസ് നടത്തുന്നത്.