13 കാരി ഏഴുമാസം ഗർഭിണി; ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി


ജയ്പൂർ: ബലാത്സംഗത്തിനിരയായി ഗർഭിണിയായ 13 വയസുകാരിയുടെ 27 ആഴ്ചയും (7 മാസം) 6 ദിവസവും പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി രാജസ്ഥാൻ ഹൈക്കോടതി. കുട്ടി അതിജീവിച്ചാൽ ആശുപത്രിയിൽ ഇൻക്യുബേഷൻ ക്രമീകരണങ്ങൾ‌ ഒരുക്കണമെന്ന് തുടർന്ന് കുട്ടിയെ സർക്കാർ ചെലവിൽ‌ വളർത്തണെന്നും കോടതി നിർദേശിച്ചു. ഗർഭസ്ഥ ശിശുവിന്‍റെ ഡിഎൻഎ പരിശോധന റിപ്പോർട്ട് സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ മാർച്ച് ആദ്യവാരം തന്നെ ബലാത്സംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ പ്രതി പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

പരാതിക്കാരി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയായതിനാൽ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടത്തുന്നത്. ഓപ്പറേഷനിലെ ഉയർന്ന അപകട സാധ്യത മാതാപിതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിച്ചില്ലെങ്കിൽ കുട്ടിയുടെ മാനസികാരോഗ്യത്തെ അത് വളരെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. 28 ആഴ്ചകൾ പിന്നിട്ട സ്ത്രീക്ക് പോലും ഗർഭഛിദ്രത്തിന് അനുമതി നൽകിയ ഹൈക്കോടതി, സുപ്രീംകോടതി വിധികൾ വിലയിരുത്തിയാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ അനുമതി.
أحدث أقدم