കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'' ഈ മാസം 14മുതൽ 18വരെ കോട്ടയം അനശ്വര തിയേറ്ററിൽ.
ഓസ്‌കാറിൽ 5 അവാർഡുകൾ നേടിയ "അനോറ" യും 29മത് ഐ എഫ് എഫ് കെ യിൽ മത്സര, ലോകസിനിമ, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25ചിത്രങ്ങൾ ആണ് ഈ മേളയിൽ പ്രദർശിപ്പിക്കുന്നത്.
14ന് തുടങ്ങുന്ന മേളയുടെ ഉദ്‌ഘാടനചിത്രമായി അനോറയാണ്. ഐ എഫ് എഫ് കെ യിൽ ജൂറി അവാർഡ്, ഫിപ്രസി അവാർഡ്, ഓഡിയൻസ് അവാർഡ്, നെറ്റ്പക്, കെ ആർ മോഹനൻ അവാർഡ് എന്നിങ്ങനെ 5അവാർഡുകൾ നേടിയ "ഫെമിനിച്ചി ഫാത്തിമ "ആയിരിക്കും സമാപന ചിത്രം.
അന്തർദേശിയ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബോഡി, ഹ്യൂമൻ ആനിമൽ, റിതം ഓഫ് ദമ്മാം, അണ്ടർ ഗ്രൗണ്ട് ഓറഞ്ച്, എന്നീ ചിത്രങ്ങളോടൊപ്പം ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച യാഷ ആൻഡ് ലിയോണിഡ് ബ്രെഴനോട്, ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിൾ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായ അന്ന & ഡാന്റെ, കറസ്‌പ്പോണ്ടന്റ്, ദി ലോംങസ്റ്റ് സമ്മര്‍ എന്നീ ചിത്രങ്ങളും മേളയില്‍ ഇള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സിനിമ വിഭാഗത്തിൽ അജൂർ (ബജിക ), ബാഗ്ജൻ (അസാമീസ് ), ഹ്യൂമൻസ് ഇൻ ദി ലൂപ് (ഹിന്ദി ), സ്വാഹ (magahi)സെക്കന്റ് ചാൻസ് (ഹിന്ദി, ഹിമാചലി ),ഷീപ് ബാൺ (ഹിന്ദി )എന്നീ ചിത്രങ്ങൾ മേളയിൽ കാണാം.
കോളേജ് വിദ്യാർത്ഥിയായ സിറിൽ എബ്രഹാം ഡെന്നിസ് സംവിധാനം ചെയ്ത വാട്ടു സി സോമ്പി, കൃഷാന്തിന്റെ സംഘർഷ ഘടന, മുഖകണ്ണാടി (സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ ), റോട്ടർഡാം മേളയിൽ ശ്രദ്ധ നേടിയ കിസ് വാഗൻ (മിഥുൻ മുരളി )നാടക വിദ്യാർത്ഥി ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നീ ചിത്രങ്ങൾ ഏറ്റവും പുതിയ മലയാള സിനിമയെ പ്രതിനിധാനം ചെയ്യുന്നു.
രാജ്യാന്തര പ്രശ്‌സ്തനായ ചലച്ചിത്രകാരൻ ജി അരവിന്ദന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ചു അദേഹത്തിന്റെ "വാസ്തു ഹാര "പ്രദർശിപ്പിക്കും.എം ടി സ്മൃതിയുടെ ഭാഗമായി "ഓളവും തീരവും "പ്രദർശിപ്പിക്കും. കവിയൂർ ശിവപ്രസാദ് എം ടി അനുസ്മരണം നിർവഹിക്കും. ഒപ്പം എം ടി -കാലം എന്ന ചിത്ര പ്രദർശനവുമൊരുക്കുന്നുണ്ട്.
14ന് വൈകുന്നേരം 5ന് ചലച്ചിത്ര മേള, മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുക്കും.