കൊല്ലം: മദ്യലഹരിയില്‍ റെയിൽപാളത്തിൽ കിടന്നയാളിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചയാളെ വെട്ടിക്കൊലപ്പെടുത്തി ഇരുപതുകാരൻ. ചെമ്മീന്‍ കര്‍ഷക തൊഴിലാളിയായിരുന്ന സുരേഷ് (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളിയായ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.
വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ ചേർന്ന് ഓടിച്ചുവിട്ടിരുന്നു. മദ്യലഹരിയില്‍ ഇയാൾ സമീപത്തെ റെയിൽപാളത്തിലേക്ക് കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കി.
തുടർന്ന് സുരേഷിന്‍റെ നേതൃത്വത്തിൽ അമ്പാടിയെ നാട്ടുകാര്‍ പാളത്തിൽ നിന്നു മാറ്റി. ഇയാളെ സുരേഷ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ, വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്‍റെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടനെ തന്നെ പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സുരേഷിന്‍റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടിയെന്നാണ് പൊലീസ് പറയുന്നത്.